Saturday, January 30, 2010

രാഖി: ഒരു സ്വകാര്യദു:ഖം ...

 

എന്റെ പ്രിയപ്പെട്ട വയനക്കാരേ, ഈ കഥയില്‍, സ്വന്തം ജീവിതത്തിന്റെ നിഴലെങ്ങാനും വീണു കിടപ്പുണ്ടോ എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍, അതു യാദ്രുശ്ചികമല്ല;
എന്റെ കുറ്റവുമല്ല.! കാരണം, ഇതൊരു അനുഭവകഥയാണ്....

ഒരു ദിവസം രാവിലെ, സുഹൃത്തിന്റെ വീട്ടില്‍നിന്നു ഫോണ്‍ സന്ദേശം: ‘അനിയത്തിക്ക് ഒരു പരീക്ഷ. അവന്‍ സ്ഥലത്തില്ലാത്തതിനാല്‍ അവളെ കൊണ്ടു വിടണം; തിരിച്ചു കൊണ്ടാക്കുകയും വേണം.’
ഉടന്‍ തന്നെ ഒരുങ്ങിപ്പുറപ്പെട്ടു.. ആ യാത്രയിലാണ്, അവളെ ഞാന് പരിചയപ്പെടുന്നത് : രാഖി..! സുഹ്രുത്തിന്റെ അനുജത്തിയല്ല, അവളുടെ കൂട്ടുകാരി.
വളരെ സ്മാര്‍ട്ട് ആയ കുട്ടി. കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ഞങ്ങള്‍ നല്ല സുഹ്രുത്തുക്കളായി.
കുറെ ദിവസങ്ങള്‍ക്കു ശേഷം അനിയത്തിക്കുട്ടി വീണ്ടും വിളിച്ചു:
"കൂട്ടുകാരിയുടെ വീടിലെ കമ്പ്യൂട്ടര്‍ കേടായി, ചേട്ടനെ കൊണ്ടു ചെല്ലാമെന്നു ഞാന്‍ പറഞ്ഞു; നമുക്ക് അടുത്ത ഞായറാഴ്ച പോകാം".
അങ്ങനെ, രാഖിയുടെ വീട്ടിലെത്തി; കൂട്ടത്തില്, വീട്ടുകാരെയും പരിചയപ്പെട്ടു.
അച്ഛന് ഗള്‍ഫില്‍ ജോലി. അമ്മ വീട്ടമ്മ; ഒപ്പം, ഒരു ക്ളബ്ബിലെ തിരക്കുള്ള അംഗവും. തരക്കേടില്ലാത്ത കുടുംബം.
ഗള്‍ഫിലുള്ള അച്ഛനുമായി അവള്‍ക്കും അമ്മയ്ക്കും ഓണ് ലൈനില്‍ സംസാരിക്കണം. അതിനാണ് കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ ഇത്ര തിരക്കുപിടിച്ചത്..
ഒടുവില്, അത് ശരിയായപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം.
പിന്നീടു വല്ലപ്പോഴുമൊക്കെ, അവളെന്നെ വിളിക്കും; സംസാരിക്കും. ഇടയ്ക്ക്, വിദേശത്തു നിന്ന് അവളുടെ അച്ഛനും വിളിക്കും...
അങ്ങനെ ആ കുടുംബവുമായി വളരെ നല്ല ഒരു ബന്ധമായി. കുറച്ചു നാളുകള്‍ക്കു ശേഷം ആ പിതാവ് നാട്ടിലെത്തിയപ്പോള്‍, എന്നെ വന്നു കാണുകയും വളരെ നേരം സംസാരിച്ചിരിക്കുകയും ചെയ്തു.
കുടുംബത്തെക്കുറിച്ചും വിദേശത്തു പോകാനുണ്ടായ കാരണങ്ങളെക്കുറിച്ചുമെല്ലാം വിശദമായിത്തന്നെ അയാള്‍ പറഞ്ഞു.

“നാട്ടില്‍, നാലുപേരറിയുന്ന ഒരു തറവാട്ടിലെ അംഗം. നഗരത്തിലെ വലിയ കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍. നല്ല വരുമാനം.
അങ്ങനെ, ആര്‍ഭാടമായി നടന്ന വിവാഹം... ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ചില കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ,
താമസം വാടകവീട്ടിലേയ്ക്കു മാറ്റി. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം, മകളുടെ ജനനം...അതുകൊണ്ടു തന്നെ വളരെയധികം സ്നേഹിച്ചും ലാളിച്ചുമാണ്
അവളെ വളര്‍ത്തിയത്…പെട്ടെന്നൊരു ദിവസം ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ..പണിതു കൊണ്ടിരുന്ന കെട്ടിടം തകര്‍ന്നു വീണു…കുറ്റം അയാളുടെ ചുമലിലായി..
സങ്കീര്‍ണ്ണമായ നിയമക്കുരുക്കുകളില്‍പ്പെട്ട് ഒടുവില്‍ ജോലി നഷ്ടമായി. അപമാനം, സാമ്പത്തിക ബാധ്യതകള്‍, കടക്കെണി…
നല്ല നിലയില്‍ കഴിഞ്ഞിരുന്ന ആ കുടുംബം വളരെ പെട്ടെന്ന് നാശത്തിലേക്കു കൂപ്പു കുത്തി...കുറച്ചു മാസങ്ങള്‍ കഴിഞ്ഞ്, ഒ
രു സുഹൃത്ത് വഴി ഒരു വിസ സംഘടിപ്പിച്ചു ഗള്‍ഫിലേക്കു പറക്കുകയായിരുന്നു.. ഒരു ഭാഗ്യ പരീക്ഷണം..!
എന്തായാലും, ഒരു കമ്പനിയില്‍ സാമാന്യം നല്ല ജോലി തന്നെ കിട്ടി. നാട്ടിലെ കടങ്ങളെല്ലാം വീട്ടി;
പുതിയ വീട് വെച്ചു… നഷ്ടപ്പെട്ട ജീവിതം വീണ്ടും തിരിച്ചു പിടിച്ചു…”

“നാട്ടില്‍ ബന്ധുക്കലെന്നു പറയാന്‍ എനിക്കു നിങ്ങളൊക്കെയേ ഉള്ളു; എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ ചെയ്തു കൊടുക്കണം“- എന്നൊക്കെ പറഞ്ഞാണ്‍ അയാള്‍ യാത്രയായത്.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗള്‍ഫിലേയ്ക്കു മടങ്ങിയെന്നറിഞ്ഞു.
വീണ്ടുമൊരു ഞായറാഴ്ച അതിരാവിലെ രാഖിയുടെ ഫോണ്: "അത്യാവശ്യമായി ഒന്നു വരണം, കമ്പ്യൂട്ടര്‍ കേടായി. വരുമ്പോള്‍ അനിയത്തിയെക്കൂടി കൊണ്ടുവരണം". –
ആകെയുള്ള ഒരവധിദിവസം തഥൈവ..!
ഉടനെ, സുഹ്രുത്തിന്റെ വീട്ടിലെത്തി, അവളെയും വിളിച്ചുകൊണ്ടു പോയി.
ചെന്നപ്പോള്‍ തന്നെ ശ്രദ്ധിച്ചു…ആകപ്പാടെ ഒരു പന്തികേട്..! നേരത്തെ കണ്ടു പരിചയമുള്ള രാഖിയല്ല!
മുഖമാകെ ചുവന്ന്... കരഞ്ഞു കലങ്ങിയ കണ്ണൂകള്‍ … എന്നെ കണ്ടാലുടനെ, വാ തോരാതെ സംസാരിച്ചു തുടങ്ങുന്നവള്‍..!
എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍, ഒന്നുമില്ല..ഒരു തലവേദന എന്ന് പറഞ്ഞൊഴിഞ്ഞു. അമ്മയുടെ മുഖത്തും എനിക്കു വായിച്ചെടുക്കാനാവാത്ത ഒരു ദുരൂഹത തളം കെട്ടിയിരുന്നു..!

മടക്കയാത്രയില്‍ അനിയത്തിക്കുട്ടി പറഞ്ഞാണ് ‍ ഞാന്‍ വിവരമറിയുന്നത്.
രാഖിയുടെ അമ്മയുടെ മൊബൈലില്‍ ഒരു കോള്‍ വന്നു എന്നും അതിനെച്ചൊല്ലി രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായെന്നും മറ്റും..
ഞാന് കൂടുതലൊന്നും ചോദിച്ചില്ല. വൈകിട്ട് രാഖി തന്നെ എന്നെ വിളിച്ചു.
ഇടറുന്ന കണ്ഠത്തോടെ, അവള്‍ ആ ഹ്രുദയരഹസ്യങ്ങള്‍ കുറച്ചൊക്കെ എന്നോടു പറഞ്ഞു..
നേരത്തേ കണ്ടപ്പോള്‍ സംസാരിക്കാത്തതിനു ക്ഷമ ചോദിച്ചു. “അച്ഛനോട് ഇതെല്ലാം വിളിച്ചു പറയണമെന്നുണ്ട്;
അതിനു വേണ്ടിയാണ് കമ്പ്യൂട്ടര്‍ ശരിയാക്കണമെന്നു പറഞ്ഞത്..പക്ഷെ, എനിക്കു പറയാന് കഴിയുമെന്നു തോന്നുന്നില്ല…പാവം..എന്റെ അച്ഛന്‍ വിഷമിക്കും..”
അവള്‍ വിങ്ങിപ്പൊട്ടി..ഒരു കൌമാരപ്രായക്കാരിയ്ക്കു താങ്ങാനാവാത്ത ധര്‍മ്മസങ്കടങ്ങള്‍ കേട്ട് എനിക്കും ശ്വാസം മുട്ടി..
“സാരമില്ല കുട്ടീ എല്ലാം ശരിയാകും”.. എന്ന് ഒരു വെറുംവാക്കു പറയാനേ എനിക്കു കഴിഞ്ഞൂള്ളു..!

പിന്നെ കുറെക്കാലം, വല്ലപ്പോഴുമുള്ള ഫോണ്‍ വിളിയും സന്ദേശങ്ങളും മാത്രം...
അപ്പോഴെല്ലാം അവളിലെ മാറ്റം പ്രകടമായിരുന്നു..വിഷാദത്തിന്റെ നിഴല്‍ വീണ ശബ്ദം.!
എന്റെ മുന്നില്‍, ദു:ഖം ഒളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവളതില്‍ ദയനീയമായി പരാജയപ്പെട്ടു.
പിന്നീടൊരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത:
‘രാഖി അത്യാസന്ന നിലയില്‍ ഹോസ്പിറ്റലിലാണ് .’ സുഹൃത്തിനെയും അനിയത്തിയെയും കൂട്ടി ഞാന്‍ ഓടിയെത്തി..
അവളുടെ അമ്മയും അവശനിലയില്‍ അവിടെത്തന്നെയുണ്ട്.! ഞങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും അവരുടെ മറുപടി കരച്ചില്‍ മാത്രമായിരുന്നു.!
സമയം നീങ്ങിക്കൊണ്ടിരുന്നു..പിന്നെ, എനിക്കു പരിചയമുള്ള ഒരു ഡോക്ടര്‍ വന്നു. അദ്ദേഹം പറഞ്ഞു: “ആത്മഹത്യാശ്രമമാണ്; നാല്പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ പറ്റില്ല;
ബന്ധുക്കളായി വേരെ ആരെങ്കിലുമുണ്ടോ..?”..ഞാന് ശരിക്കും ഞെട്ടിയതിപ്പോഴാണ്..!
അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍, ദൈവമേ..! എനിക്കതാലോചിക്കാന്‍ കൂടി വയ്യ..!

അച്ഛനെ വിവരമറിയിക്കുക എന്നതാണ് അടുത്ത പ്രശ്നം..!
എങ്ങനെ പറയും..? പറയാതിരിക്കും..? അവസാനം, വിളിച്ചു പറഞ്ഞു.
അടുത്ത ദിവസം തന്നെ എത്തുകയും ചെയ്തു. തലേ ദിവസം രാത്രിയും അവള്‍ വിളിച്ചിരുന്നത്രേ..!
“പരീക്ഷയില്‍ നല്ല മാര്‍ക്കു വാങ്ങിയാല്‍ സ്കൂട്ടര്‍ വാങ്ങിത്തരണം എന്നൊക്കെ എന്നോടു പറഞ്ഞു.. ഒരുപാട്
സന്തോഷത്തിലായിരുന്നു അവള്‍..!” കരച്ചിലിനിടയിലൂടെ അയാള്‍ പറഞ്ഞു…
എന്തായാലും, അടുത്ത ദിവസം രാവിലെ അവള്‍ കണ്ണു തുറന്നു..
അച്ഛനെ മുന്നില്‍ കണ്ടു പൊട്ടിക്കരഞ്ഞു..പിന്നെ കുറെ കഴിഞ്ഞ്, ശാന്തമായി സംസാരിച്ചു.
ഒരു ആഴ് ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവന്നു.

പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞ് രാഖിയുടെ അച്ഛന് എന്നെ വന്നു കണ്ടു…പലതും പറഞ്ഞു :
കുറച്ചു കാലമായി തന്റെ ഭാര്യ ക്ളബ് ജീവിതത്തിന്റെ പേരില്‍ നടത്തുന്ന യാത്രകള്‍..ഫോണ്‍ വിളികള്‍…ഒടുവില്‍,
സ്വന്തം അമ്മയുടെ വഴിവിട്ട ബന്ധം നേരിട്ട് കാണാനിടയായതിന്റെ ഷോക്കിലാണ് രാഖി സ്വയം ഇല്ലാതാക്കുവാന്‍ ശ്രമിച്ചത് എന്നും..
“പിന്നെ, ഞാനിപ്പോള്‍ വന്നത്, രാഖിയെ ഒരു ഹോസ്റ്റലിലാക്കണം..ഇനിയും അവളെ വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല;
അത് പ്രശ്നം കൂടുതല്‍ വഷളാക്കും..”അയാള്‍ പറഞ്ഞു..
ഞാന്‍ അന്നു തന്നെ, എന്റെ ബന്ധുവിനോടൊപ്പം അവള്‍ക്കു താമസസൗകര്യം എര്‍പ്പെടുത്തുകയും ചെയ്തു.
ഗള്‍ഫിലേയ്ക്കു മടങ്ങാന്‍ നേരം, അയാള്‍ വീണ്ടും വന്നു…കുറെ കരഞ്ഞു..
“ഇനി ഭാര്യയുമായി യോജിച്ചു പോകാന്‍ പറ്റില്ല, പക്ഷെ എന്റെ മോളുടെ വിവാഹം വരെ ഈ ബന്ധം ഇങ്ങനെ തുടര്‍ന്നേ പറ്റൂ..”-
അവളുടെ പഠനകാര്യങ്ങളുടെയും മറ്റും മേല്‍നോട്ടം എന്നെയും സുഹൃത്തിനേയും കുടുംബത്തെയും ഏല്പിച്ചു.

കാലം പിന്നെയും കടന്നു പോവുകയാണ്..! രാഖിയുടെ അമ്മയെ വീടിനു പുറത്തെങ്ങും കാണാറില്ല..
മകളും അമ്മയും തമ്മില്‍ പിന്നെ, സംസാരിച്ചിട്ടേയില്ല...!
അവധി ദിവസങ്ങളില്‍ ബാക്കിയെല്ലാവരും ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ പോകുമ്പോള്‍, അവള്‍ എന്നെ വിളിച്ചു കരയും..
വ്യര്‍ത്ഥമാണെന്നറിയാമെങ്കിലും ഞാന്‍ കുറെ ആശ്വാസവാക്കുകള്‍ പറയും…
ഒരു മന്ദഹാസത്തില്‍, അവളുടെ നിഷ്കളങ്കമായ കുരുന്നുമുഖം പ്രകാശിക്കുന്നത് പിന്നീടൊരിക്കലും, ഞാന്‍ കണ്ടിട്ടില്ല !

എന്റെ ഈ സ്വകാര്യ ദുഖം ഞാന്‍ ആരോടാണു പറയുക..!?

4 comments:

  1. അനുഭവ വിവരണമല്ലേ? ആശ്വാസവാക്കുകള്‍ ഒന്നും പറയാനാകുന്നില്ല. ആ കുട്ടിയ്ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

    ReplyDelete
  2. ദൈവം നല്ലത് വരുത്തട്ടേ

    ReplyDelete